Thursday, July 29, 2010

അശിമ്പന്‍

ഏതാണ്ട് രണ്ടു പതിറ്റാണ്ട്  മുന്‍പുള്ള കഥയാണിത്. വീട്ടില്‍ ഒരു നൂറു വട്ടം പറഞ്ഞു കേട്ടുള്ള ഓര്‍മ്മയെ സത്യത്തില്‍  എനിക്കുള്ളൂ.എങ്കിലും എഴുതിക്കളയാം.

എനിക്ക് രണ്ടു വയസോ മറ്റോ ഉള്ളപ്പോള്‍ ഞാനെന്ന  പൊന്നോമന ഒറ്റപുത്രിയെ (എന്‍റെ ഏകാന്തതയെ തകര്‍ക്കാന്‍ വന്നെത്തിയ മഹതിയുടെ ജനനത്തിനു കുറച്ചു മുന്‍പേ ആണ് കഥ )  വീട്ടുകാര്‍  ലെനിന്‍ ബാലവാടിയില്‍ ചേര്‍ത്തു . ഓരോ ദിവസവും‍ വീട്ടില്‍ എത്തിയാല്‍  അന്നത്തെ സകല കാര്യങ്ങളുടെയും റിപ്പോര്‍ട്ട്‌  വള്ളിപുള്ളി വിടാതെ എനിക്കറിയാവുന്ന വാക്കുകളും സര്‍വവിധ ആംഗ്യ വിക്ഷേപങ്ങലോടും കൂടി ഞാന്‍ വീട്ടില്‍ അവതരിപ്പിക്കും.  എന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ അച്ഛനും അമ്മയും അമ്മമ്മയും അച്ഛച്ചനും  ഇളയച്ഛനും  അമ്മായിയും  എല്ലാരും ചുറ്റും   കൂടിയിരിക്കും. ആദ്യത്തെ കണ്മണി ആയതിന്‍റെ   ഒരു ഗുണമേ!! ഞാന്‍ പറയുന്ന കഥകളില്‍ നിന്ന് 'അച്ചോതിസ്‌' അശ്വതി. എസ്‌ ആണെന്നും  'അരുന്‍പിശാശു' അരുണ്‍  പ്രകാശും ആണെന്നും   വീട്ടുകാര്‍ ഊഹിച്ചെടുത്തിരുന്നു. മിക്ക ദിവസത്തെ  കഥകളിലും തല കാണിച്ചിരുന്ന ഒരു പേര് ; അത് മാത്രം എന്താണെന്നു ഊഹിക്കാന്‍ ആര്‍ക്കും പറ്റിയിരുന്നില്ല.'അശിമ്പന്‍'- അവനാണ് നമ്മുടെ കഥ നായകന്‍. മിക്ക ദിവസവും കക്ഷി കഥാനായകന്‍ ആകാന്‍ കാരണമുണ്ട് കേട്ടോ! ലെനിന്‍ ബാലവാടിയിലെ കൊച്ചുതെമ്മാടിയും ഗുണ്ടപ്പീസുമായിരുന്നു ഈ മഹന്‍.അന്നന്നു അശിമ്പന്‍  അടിക്കുകയും  പിച്ചുകയും തള്ളിയിടുകയും ചെയ്ത നിര്‍ഭാഗ്യവാന്മാരുടേയും  നിര്‍ഭാഗ്യവതികളുടെയും ലിസ്റ്റ് എന്‍റെ ഡെയിലി റിപ്പോര്‍ട്ടിന്റെ ഒരു മെയിന്‍ ഭാഗമായിരുന്നു. അശിമ്പന്‍റെ യഥാര്‍ത്ഥപേര് എന്താണെന്നു ഊഹിക്കാന്‍ കുറെ നാള്‍ എല്ലാരും ശ്രമിച്ചു.അവന്‍റെ  ഓരോരോ  ലീലാവിലാസങ്ങളെ കുറിച്ച് കേട്ട് ഒരിക്കല്‍ അച്ചാച്ചന്‍ ഒരു നിഗമനത്തില്‍ എത്തി. "ഇവന്‍ തനി ശുംഭനാണല്ലോ, അതാണ് അവനു ആ-'ശുംഭന്‍' എന്നു വീട്ടുകാര് പേരിട്ടത്". അങ്ങനെ അശിമ്പന്‍ ശരിക്കും അശിമ്പന്‍ തന്നെ ആയിരിക്കും എന്നു എല്ലാരും വിശ്വസിച്ചു തുടങ്ങിയ കാലത്ത്, ഒരു ദിവസം വൈകുന്നേരം എന്നെ വിളിക്കാന്‍ അമ്മ ബാലവാടിയില്‍ വന്നപ്പോള്‍ ഗേറ്റ്-കീപേര്‍ അമ്മാവന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു.
"ഇന്ന് അപ്പി ഇവിടൊരു കലക്ക് കലക്കി ക്യേട്ടോ" അമ്മാവന്‍ തനി തിരോന്തോരം ഭാഷയില്‍ തട്ടി.
"ലവന്‍റെ  കുറുക്ക്  തല്ലിതകര്‍ത്തില്ല്യെ  അപ്പി".
 പൊന്നോമന പുത്രിയുടെ നല്ലനടപ്പിനെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ മാത്രം കേട്ടിട്ടുള്ള അമ്മ ഒന്ന് ഞെട്ടി.ഒരിക്കല്‍ പോലും ഞാന്‍ ആരെയും ഉപദ്രവിച്ചതായോ വഴക്കുണ്ടാക്കിയതായോ അമ്മ കേട്ടിട്ടില്ല. അതില്‍ അമ്മ വല്ലാതെ അഭിമാനിക്കുകയും ചെയ്തിരുന്നു.ആ അഭിമാനത്തിനൊരു ക്ഷതമാണ് പറ്റിയിരിക്കുന്നത്.അമ്മ എന്നെ കണ്ണുരുട്ടി. ഒട്ടും സമയം കളയാതെ ഞാന്‍ കഥയുടെ ചുരുളഴിച്ചു. നടന്നത് ഇങ്ങനെ:- പതിവുപോലെ തന്റെ ഗുണ്ടായിസവുമായി ബാലവാടിയില്‍ എത്തിയ ആശിമ്പന്‍ വികൃതിത്തരവുമായി അന്ന് ചെന്നത്  അച്ചോതിസിന്‍റെ അടുത്തായിരുന്നു. അവളുടെ കയ്യില്‍ നിന്ന് കളിപ്പാട്ടം തട്ടിപ്പറിക്കാന്‍  അവന്‍ നടത്തിയ ശ്രമം  കലഹത്തില്‍ കലാശിച്ചു. അച്ചോതിസ്‌ അശിമ്പനെ പിടിച്ചു തള്ളി.അശിമ്പന്‍ അച്ചോതീസിന്‍റെ മുടിപിടിച്ചു വലിച്ചു. അങ്ങനെ കലഹം കൊഴുത്തു നില്‍ക്കുന്ന നേരത്താണ് എന്‍റെ രംഗപ്രവേശനം- mediator ആയി. ആദ്യം രണ്ടുപേരോടും വഴക്ക് ഉണ്ടാക്കരുതെന്നൊക്കെ ഞാന്‍ നല്ലഭാഷയില്‍ പറഞ്ഞു നോക്കി.ലോക സമാധാനം ആണല്ലോ അന്നും ഇന്നും നമ്മുടെ ലക്‌ഷ്യം. വാക്കാല്‍ ഉള്ള അനുനയനശ്രമങ്ങള്‍ പാളി എന്നു മനസിലായപ്പോള്‍  ഇരുവരെയും പിടിച്ചു മാറ്റാന്‍ ആയി എന്‍റെ ശ്രമം. ഞാന്‍ അച്ചോതീസു ഇറക്കിയ മറു-ഗുണ്ടയാണെന്ന് തെറ്റിദ്ധരിച്ച ആശിമ്പന്‍ തിരിച്ചു തള്ളി.ഞാന്‍ മറിഞ്ഞു വീണു.നോക്കണേ ഒരു സമാധാനകംക്ഷിയ്ക്ക് നേരിടേണ്ടിവരുന്ന  പീഡനങ്ങള്‍. പിന്നെ ഞാന്‍ മുന്നും പിന്നും നോക്കിയില്ല.സമാധാനമോക്കെ വെടിഞ്ഞു. അവനെ കുനിച്ചു നിര്‍ത്തി അവന്‍റെ പുറം ഇടിച്ചു പൊളിച്ചു. എന്നിട്ട് ആയമ്മയോടു ചെന്ന് അശിമ്പനിട്ടു രണ്ടു പൊട്ടിച്ച കാര്യം ചെന്ന് പറയുകേം ചെയ്തു.പിന്നല്ല..നമ്മളോടാ കളി...
എന്‍റെ കഥകേട്ടു നിന്ന അമ്മയുടെ മുഖത്തെ  വേവലാതി കണ്ട്‌ ഗേറ്റ് കീപേര്‍ അമ്മാവന്‍ അമ്മയെ സമാധാനിപ്പിക്കാനായി പറഞ്ഞു
"അല്ല കുഞ്ഞേ, അപ്പിയായിട്ടു തുടങ്ങിയതല്ലന്നെ.ആ അശ്വിന്‍ പ്രേമിനിട്ടു ഒരണ്ണം പൊട്ടിക്കണമെന്നു ഈ ഞ്യാന്‍ പോലും നിരീച്ചിട്ടൊണ്ട്‌ .പിന്നെയാ!"
ആ വാചകം കേട്ട് അമ്മക്ക് ചിരി പൊട്ടി. അശിമ്പന്‍ അശ്വിന്‍ പ്രേം ആണെന്ന് അപ്പോഴാണ് അമ്മക്ക് പിടികിട്ടിയത്.

ഇപ്പോഴും വഴിയെ പോകുന്ന തര്‍ക്കങ്ങളൊക്കെ സോള്‍വാക്കാന്‍ പോയി  ഞാന്‍ തല്ലു മേടിക്കാറുണ്ട് എന്നും അവസാനം സമാധാനം എല്ലാം അവസാനിപ്പിച്ച്‌  രണ്ടു പൊട്ടിച്ചേച്ച്‌ തിരിച്ചുവരുമെന്നുമാണ് അമ്മയുടെ ഭാഷ്യം.

PS: അശ്വിന്‍ പ്രേമേ, നീ ഈ ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ഗുണ്ടതരമോക്കെ അവസാനിപ്പിച്ച്‌ നല്ലവനായി കഴിയുന്നു എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

Sunday, July 25, 2010

നിശബ്ദ ചിന്തകള്‍

"എപ്പോഴാ ട്രെയിന്‍?"
"രാവിലെ 7 .15  "
"പാക്കിംഗ് കഴിഞ്ഞോ?"
"നടക്കുന്നു."
"അമ്മയും അച്ഛനും സ്റ്റേഷനില്‍ വരുമോ?"
"ഉവ്വ്..രാവിലെ ഓട്ടോ പിടിച്ചു പോകാമെന്ന് വിചാരിക്കുന്നു"
"അവിടെ ചെന്നാല്‍? നിഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ടോ?പെട്ടി നീ മാത്രം പിടിച്ചാല്‍ ഒതുങ്ങില്ല"
"ഉവ്വ്. അവന്‍ വരും..."
കുറച്ചു നേരം മറുതലക്കല്‍ നിന്ന് ഒഴുകിയ നിശബ്ദതക്ക് കാരണം റേഞ്ച് പോയതാണ് എന്നാണ് ആദ്യം ഞാന്‍ കരുതിയത്‌.പക്ഷെ ആ നിശബ്ദതയില്‍ എവിടെയോ ഒരു വീര്‍പ്പുമുട്ടല്‍ ഉണ്ടായിരുന്നു.
"...എന്തെ?"
"....എനിക്കെന്തോ പേടി ..അല്ല..ഒരു..ടെന്‍ഷന്‍"
"അവന്‍ സ്റ്റേഷനില്‍ വരുമല്ലോ. പിന്നെന്താ?" പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാകാത്ത പോലെ ഞാന്‍ ചൊടിച്ചു.
"..അതല്ല...ഒരുപാട് കാശ് ചെലവാക്കിയ പോകുന്നെ..അവിടെ ചെന്നിട്ട്..."
"അവിടെ ചെന്നിട്ട് നന്നായി പഠിക്കുക.അല്ലാതെ ഒന്നും ഇല്ല .പഠിക്കാനാ  പോകുന്നെ എന്നോര്‍ക്കുക. "
എന്‍റെ ഉത്തരത്തില്‍ ഉണ്ടായിരുന്ന കര്‍ശനസ്വരം അല്ല അവന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്നു എനിക്ക് തോന്നി. അവന്‍ ഒന്നും പറഞ്ഞില്ല. ഞാനും ഒന്നും പറയാതെ ഫാനിലോട്ടു നോക്കി കിടന്നു. ഈ നീണ്ട നിശബ്ദതകള്‍ ഇല്ലായിരുന്നെങ്കില്‍ ചില സംഭാഷണങ്ങള്‍ എന്ത് അര്‍ത്ഥരഹിതമാകുമായിരുന്നു....free A2A കോളുകള്‍ക്ക് സ്തുതി!

"അണ്ണാ.."
"hmmm .. ?"

എന്തൊക്കെയോ പറയണമെന്ന് തോന്നുന്നുണ്ടായിരുന്നു. സെന്റി തുടങ്ങിയാല്‍ ചിലപ്പോള്‍ ഒരുപാട് നേരം സംസാരിച്ചിരിക്കും. ഇപ്പോഴേ രാത്രി ഒരുപാട് വൈകിയിരിക്കുന്നു.Atleast for normal people. ഞാന്‍ ഒറങ്ങാന്‍ നേരം ഇനിയും വൈകണം. അത് അണ്ണനും അറിയാം.ഈ കഴിഞ്ഞ ഒരു വര്ഷം ഉറക്കമില്ലാത്ത  കുറച്ചധികം രാത്രികള്‍ ഞങ്ങള്‍ ഫിലോസഫി അടിച്ചു നശിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ നിശബ്ദത മടുക്കുമ്പോള്‍, വേണ്ടാത്ത ആത്മ അവലോകനങ്ങള്‍ മനസ്സ് വെറുപ്പിച്ചു തുടങ്ങുമ്പോള്‍ പലപ്പോഴും എന്‍റെ get-away ആയി മാറിയിരുന്നു അണ്ണന്‍.  മണ്ടന്‍ തമാശകളില്‍ തുടങ്ങി അവന്റെ സംഭാഷണങ്ങള്‍ കുട്ടിക്കാലത്തെ ഓര്മകളിലേക്കും  പഴയ കൂട്ടുകെട്ടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലെക്കും lower middle-class കുടുംബത്തിന്‍റെ ദൈനംദിനദുഖങ്ങളിലേക്കും ഒക്കെ പറക്കുമ്പോള്‍, വേറേതോ ലോകത്തെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കും പോലെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്; യുനിവേര്സിടി പരീക്ഷയുടെ തലേന്ന് രാത്രി, ഇതുവരെ വായിച്ചിട്ടില്ലാത്ത ഭാഗങ്ങള്‍  ഫോണിലൂടെ വായിച്ചു പഠിച്ചെടുത്തു  ജയിച്ചിട്ടുണ്ട് ഞങ്ങള്‍; അവസാന വര്‍ഷ  റിസള്‍ട്ട്‌ വന്നപ്പോ.. ജയിച്ചെന്ന് കേട്ട് അവന്‍ തുള്ളി ചാടിയപ്പോള്‍.. സന്തോഷം സഹിക്കവയ്യാതെ ഞാന്‍ പൊട്ടികരഞ്ഞിരുന്നു. (അത് കണ്ട്‌ എന്‍റെ അനിയത്തി  ഞാന്‍ തോറ്റു എന്നു വീട്ടുകാരോട് പോയി ഒതികൊടുത്തു.)  ഒരു വര്ഷം കൊണ്ട് എത്ര എത്ര ഓര്‍മ്മകളാണ്.അണ്ണനും പെങ്ങമ്മാരും ആരാമത്തിലെ ബാക്കി 'gang'ഉം ഇല്ലാതെ ഒരു ദിവസം പോലും ഇല്ലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ എന്‍റെ ജീവിതത്തില്‍. ആ ജീവിതത്തിലെ ഒരാള് വിട്ടു പോകുമ്പോ..

ശേ, കണ്ണീരിനു മൂക്കോലിപ്പിക്കലിനും ഒക്കെ scope ഉള്ള ഒരു വിടചൊല്ലല്‍ ഒന്നും അല്ല ഇത്.  ഒരു പത്തു വര്ഷം മുന്നേ ആയിരുന്നെങ്കില്‍ 'ഇനി ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലോ'  എന്നാ ഭീതിക്ക് വക ഉണ്ടായിരുന്നു.ഇതിപ്പോ അവിടെ എത്തി പുതിയ sim എടുക്കുന്ന വരെയേ ഉള്ളൂ റോമിംഗ് എന്ന തടസ്സം . അത് കഴിഞ്ഞാല്‍ എന്താപ്പോ വ്യത്യാസം?
പെരിങ്ങമല ആണെങ്കിലും സെകെന്ദ്രബാദ് ആണെങ്കിലും ശബ്ദം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകും.
നിശബ്ദതയും..
പക്ഷെ ദൂരവും സമയവും ഒരു സമവാക്യത്തില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗതയുടെ മാത്രമല്ല മറവിയുടെയും സമവാക്യമാകാം എന്നു ഒന്നിലധികം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു.

 എന്താ ഇപ്പൊ ഞാന്‍ പറയാന്‍ വന്നത്?? ചിന്തയുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കന്റെ തുടക്കം എവിടെ നിന്നായിരുന്നെന്നു മറന്നു.

"പോയി പായ്ക്ക് ചെയ്തു തീര്‍ക്ക്‌.."
"ശരി....ബൈ"
ആ ബൈയിലെ  അന്തിമ ധ്വനി എന്നെ വേദനിപ്പിച്ചു..
"..ഞാന്‍ രാവിലെ സ്റ്റേഷനില്‍ വരും ..അപ്പൊ പറയാം"
"..ബൈ.."
പിറ്റേന്ന് രാവിലെ platform 3 യില്‍ ഞാന്‍ ഓടിയെത്തുമ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങുമെന്ന്  അവനു അറിയാമായിരുന്നു എന്നു തോന്നുന്നു.